Posts

Showing posts from September, 2017

കാക്കകള്‍ ചിരിക്കുന്ന നാട്

രണ്ടായിരത്തിപ്പതിനാറ് മാര്‍ച്ച്‌ ഇരുപത്തഞ്ചാം തീയതി സന്ധ്യയ്ക്ക് 7:35ഓടെ മനുഷ്യശരീരം വെടിയുന്നതിനു തൊട്ടുമുമ്പു വരെ രഘുരാമന്‍ എന്ന നാല്‍പ്പത്തഞ്ചുകാരന്‍, എന്നെയും നിങ്ങളെയുമൊക്കെപ്പോലെ, ഒരു സാധാരണ മധ്യവയസ്കനായിരുന്നു. മരണശേഷം മനുഷ്യര്‍ അറിയപ്പെടുന്നത് മൃതദേഹം, ബോഡി മുതലായ വിളിപ്പേരുകളിലായതുകൊണ്ട്, മൃതശരീരത്തോടൊപ്പം രഘുരാമന്‍ എന്ന പേരും തല്‍ക്കാലത്തേക്ക് ഒരു ഫ്രീസറിലെത്തിപ്പെട്ടു. രാവിലെ വേവലാതിപ്പെട്ട് ഓഫീസിലേക്കു തിരിക്കുന്ന, വൈകുന്നേരം തിരികെയെത്തി ഭാര്യയുടെയും, കുട്ടികളുടെയുമിടയില്‍ ഒരു ട്രാഫിക്‌ പൊലീസുകാരന്‍റെ വേഷമഭിനയിക്കുന്ന, രാത്രി ഏതാണ്ട് ഒമ്പതരയോടെ ഒരു കൂന കുത്തരിച്ചോറും അതിനൊത്ത കറികളുമകത്താക്കി, പത്തുമണിയോടെ കൂര്‍ക്കം വലിച്ചു തുടങ്ങുന്ന, പിറ്റേന്നു വീണ്ടുമുണര്‍ന്ന് ഇതേകാര്യങ്ങള്‍ തെല്ലും മാറ്റമില്ലാതെ, ഒരു മടുപ്പുമില്ലാതെ നിര്‍വഹിച്ച്, ജീവിതത്തിന്‍റെ അതിസാധാരണതകളില്‍ ഒരു മാഫിയസംഘടനയിലെന്നപോലെ അകപ്പെട്ടുപോയ ഒരു മനുഷ്യനായിരുന്നു രഘുരാമന്‍‍‍. ഒരു ശരാശരി മലയാളി. മൂവന്തിക്കു പതിവുപോലെ ജോലി കഴിഞ്ഞു തിരികെയെത്തി, 'അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്' എന്ന ഇഷ്ടഗ